06/010/2025
റിയാദ്: സൗദി അറേബ്യയിൽ അഴിമതിക്കെതിരായ യുദ്ധം തുടരുന്നു. അഴിമതി വിരുദ്ധ അതോറിറ്റി ‘നസഹ’യാണ് സർക്കാർ വകുപ്പുകളിലടക്കം ഗ്രസിച്ച അഴിമതിയെ തുടച്ചുനീക്കാനുള്ള പോരാട്ടം നടത്തുന്നത്. അധികാര ദുർവിനിയോഗം, ക്രമക്കേട്, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതികളെന്ന് കണ്ടെത്തിയ നിരവധിയാളുകൾ 2024ൽ അറസ്റ്റിലായി. കഴിഞ്ഞ 12 മാസത്തിനിടെ വിവിധ സർക്കാർ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും കമ്പനികളിലും ഉൾപ്പടെ 37,124 റെയ്ഡുകളാണ് നസഹ ഉദ്യോഗസ്ഥ സംഘം നടത്തിയത്.
ശ്രദ്ധയിൽപ്പെട്ട 4,000 കേസുകളിൽ വിശദമായ അന്വേഷണം നടത്തി. കുറ്റവാളികളെന്ന് കണ്ടെത്തിയ 1708 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥർ, രാജകുമാരന്മാർ, ഉന്നത റാങ്കിലുള്ള ജീവനക്കാർ തുടങ്ങി വിവിധ തലങ്ങളിൽപെട്ടവരുണ്ട്. എല്ലാവരെയും നിയമാനുസൃത ശിക്ഷാനടപടികൾക്ക് വിധേയമാക്കി. അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെ ഉരുക്കുമുഷ്ടി ഉപയോഗിച്ചുള്ള നടപടികളാണ് തുടരുന്നത്. കഴിഞ്ഞ വർഷം നിരവധി ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്തതിൽ സർക്കാർ, പരമാധികാര ഏജൻസികൾ ഉൾപ്പെട്ടിരുന്നു.