08/01/2025
ന്യൂഡൽഹി: ശൈത്യകാലത്തിനിടെ രാജ്യതലസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 70 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് (ബുധനാഴ്ച) നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. ഫെബ്രുവരി എട്ടിന് (ശനിയാഴ്ച) വോട്ടെണ്ണൽ നടക്കും. ആം ആദ്മി പാർട്ടി (എഎപി) യുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിൻ്റെ കാലാവധി ഫെബ്രുവരി 23ന് അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രഖ്യാപനം.
70 അംഗ നിയമസഭയിൽ എഎപിക്ക് 62 സീറ്റുകളും ബിജെപിക്ക് എട്ട് സീറ്റുകളുമാണ് ഉള്ളത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളും ബിജെപി തന്നെ നിലനിർത്തിയിരുന്നു. അതേസമയം ഹാട്രിക് വിജയം ലക്ഷ്യമിട്ട് അരവിന്ദ് കെജ്രിവാളിൻ്റെ നേതൃത്വത്തിലുള്ള എഎപി തെരഞ്ഞെടുപ്പ് പ്രചാരണം ഒരുമുഴം മുൻപേ ആരംഭിച്ചിരുന്നു. 2015 മുതൽ ഡൽഹിയിൽ ഭരണം തുടരുന്ന എഎപിക്ക് ഇക്കുറി അഭിമാന പോരാട്ടം കൂടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ്. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് നേരിട്ട കെജ്രിവാളിനും തെരഞ്ഞെടുപ്പിലെ അനുകൂല ജനവിധി അനിവാര്യമാണ്.