13/01/2025
ന്യൂഡൽഹി: മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്നനിലയിലേക്ക് എണ്ണവിലയെത്തി. റഷ്യക്ക് മേൽ യു.എസ് കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്. റഷ്യൻ എണ്ണയുടെ പ്രധാന ഗുണഭോക്താക്കളായ ചൈനക്കും ഇന്ത്യക്കും തീരുമാനം തിരിച്ചടിയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്രെന്റ് ക്രൂഡിന്റെ ഭാവിവിലകൾ 1.35 ഡോളറാണ് ഉയർന്നത്. 1.69 ശതമാനം വർധിച്ച് എണ്ണവില ബാരലിന് 81.11 ഡോളറായി. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ 1.40 ഡോളർ ഉയർന്ന് ബാരലിന് 77.97 ഡോളറായി. റഷ്യ എണ്ണ ഉൽപാദക കമ്പനികൾക്കും എണ്ണയുടെ വിതരണം നടത്തുന്ന 183 കപ്പലുകൾക്കുമാണ് യു.എസ് ഉപരോധം ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ വില ഉയർന്നത്.