20/01/2025
ശബരിമല ∙ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനു സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. തിരുവാഭരണവുമായി മടക്ക ഘോഷയാത്ര തുടങ്ങി. രാവിലെ നട തുറന്നു നിർമാല്യത്തിനു ശേഷം രാജപ്രതിനിധിയുടെ ദർശനത്തിനായി അയ്യപ്പനെ ഒരുക്കി. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും നടന്നു.
തുടർന്നു തിരുവാഭരണ വാഹകസംഘം തിരുവാഭരണ പേടകങ്ങളുമായി അയ്യനെ വണങ്ങി അനുവാദം വാങ്ങി പതിനെട്ടാംപടി ഇറങ്ങി. തുടർന്ന് രാജപ്രതിനിധി തൃക്കേട്ട നാൾ രാജരാജവർമ സോപാനത്തെത്തി അയ്യപ്പ ദർശനം നടത്തി. ശേഷം മേൽശാന്തി അരുൺ കുമാർ നമ്പൂതിരി അയ്യപ്പവിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി. തുടർന്ന് അയ്യപ്പവിഗ്രഹത്തിൽ ജപമാലയും യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കുകൾ അണച്ച് മേൽശാന്തി ശ്രീകോവിലിന് പുറത്തിറങ്ങി നടയടച്ചു.