31/01/2025
കൊച്ചി ∙ ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ അതിക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി ചികിത്സയ്ക്കിടെ മരിച്ചു. 6 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിയിരുന്നത്. ഉച്ചയ്ക്ക് 2 മണിയോടെയാണു മരണം. പെൺകുട്ടിയെ മർദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിേയക്കും. പോക്സോ കേസ് അതിജീവിതയാണ് 19 വയസ്സുള്ള പെൺകുട്ടി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റും.
ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് പെൺകുട്ടിയെ വീടിനുള്ളിൽ പരുക്കേറ്റ നിലയിൽ ബന്ധു കണ്ടെത്തിയത്. തുടർന്ന് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും നില വഷളായതോടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കയ്യിലും തലയിലും പരുക്കുകളുണ്ടായിരുന്നു. അർധനഗ്നയായാണു വീട്ടിൽ കിടന്നിരുന്നത്. യുവതിയുടെ മാതാവിന്റെ പരാതിയിൽ ബലാത്സംഗത്തിനും കൊലപാതക ശ്രമത്തിനുമാണു പൊലീസ് കേസെടുത്തിട്ടുള്ളത്.
പ്രതിയുമായി ഇന്നലെ പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി തെളിവെടുപ്പു നടത്തിയിരുന്നു. ആക്രമണത്തിന്റെ കാര്യങ്ങൾ അനൂപ് പൊലീസിനോട് വിശദീകരിച്ചു. വെളുപ്പിന് 4 മണിക്ക് ഇയാളെ പെൺകുട്ടിയുടെ വീട്ടിൽനിന്ന് തിരിക െകാണ്ടു പോയ ആളെ വീണ്ടും ചോദ്യം ചെയ്യും. ഇയാൾ ഒളിവിലാണെന്നാണു വിവരം. ലഹരിക്കേസിലും അടിപിടിക്കേസുകളിലും പ്രതിയാണ് അനൂപ്. ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നെന്നും പെണ്‍കുട്ടിയെ നിർബന്ധിച്ച് ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചിരുന്നു എന്നുമുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു. അനൂപ് വീട്ടിലെ നിത്യസന്ദർശകനായതോടെ പെൺകുട്ടിയുടെ അമ്മ മറ്റൊരിടത്താണു താമസിച്ചിരുന്നത്. അനൂപിനെ പേടിച്ചാണ് താൻ താമസം മാറിയത് എന്ന് ഇവർ പറഞ്ഞു.