5/6/25
editor
മിന/അറഫ : ത്യാഗത്തിന്റെ സന്ദേശമുയര്‍ത്തി നാളെ (വ്യാഴം) ചരിത്രപ്രസിദ്ധമായ അറഫാ സംഗമത്തിന് പുണ്യ ഭൂമി സാക്ഷ്യം വഹിക്കും. യൗമു തര്‍വ്വിയയായ ദുല്‍ഹിജ്ജ എട്ടിന് ഒരു പകലും രാത്രിയും തമ്പുകളുടെ നഗരിയായ മിനായില്‍ സംഗമിച്ചതിനു ശേഷമാണ് പ്രാര്‍ഥനാനിര്‍ഭരമായ മനസ്സുമായി തീര്‍ഥാടകര്‍ പുലര്‍ച്ചെയോടെ അറഫയില്‍ എത്തിച്ചേരുക.
വ്യാഴാഴ്ച ളുഹര്‍ നിസ്‌കാരത്തോടെ അറഫയിലെ മസ്ജിദുന്നമിറയില്‍ നടക്കുന്ന അറഫാ ഖുത്വുബയോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. വിവിധ ലോക രാജ്യങ്ങളില്‍ നിന്നും സഊദിയില്‍ നിന്നുമായി 20 ലക്ഷത്തിലേറെ ഹാജിമാരാണ് ഈ വര്‍ഷത്തെ അറഫാ സംഗമത്തിന് സാക്ഷ്യം വഹിക്കുക.
ളുഹ്ര്‍, അസര്‍ നിസ്‌കാരങ്ങള്‍ ഇവിടെ വെച്ച് ഒന്നിച്ചു നിര്‍വഹിക്കും. അഷ്ടദിക്കുകളില്‍ നിന്നും ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ കനത്ത ചൂടിനെ അതിജയിച്ച് അറഫാ മൈതാനിയില്‍ ഒത്തുചേര്‍ന്നതോടെ ഇസ്‌ലാമിക സാഹോദര്യത്തിന്റെ പരിഛേദമായി മാറും. ഇസ്‌റാഈല്‍ ഫലസ്തീനില്‍ സംഹാരതാണ്ഡവമാടി പതിനായിരക്കണക്കിന് മനുഷ്യജീവനുകള്‍ അപഹരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത്. പീഢനമനുഭവിക്കുന്നവര്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനയും അറഫാ ഖുത്വുബയില്‍ നടക്കും.
1,400 വര്‍ഷങ്ങള്‍ക്കു മുമ്പ് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) തങ്ങള്‍ തന്റെ ലക്ഷത്തിലധികം വരുന്ന അനുചരന്മാരെ ഒരുമിച്ചുകൂട്ടി നടത്തിയ ഹജ്ജത്തുല്‍ വിദാഇലെ (വിടവാങ്ങല്‍ പ്രഭാഷണം) മാനവിക പ്രഖ്യാപനമായ അറഫാ പ്രഭാഷണത്തിന്റെ സ്മരണ പുതുക്കിയാണ് എല്ലാവര്‍ഷവും അറഫാ സംഗമവും പ്രഭാഷണവും നടക്കുന്നത് .