3/9/25
ന്യൂഡൽഹി: കാറുകൾ മുതൽ സോപ്പ്, എയർ കണ്ടീഷണറുകൾ വരെയുള്ള 175 ഇനങ്ങളുടെ നിരക്ക് കുറയ്ക്കലും നാല് തലങ്ങളിലുള്ള നികുതി സംവിധാനത്തെ രണ്ടായി കുറയ്ക്കലും ജി എസ് ടി കൌൺസിൽ യോഗത്തിന്റെ അജണ്ടയിലുണ്ട്. നികുതി ഇനത്തിലുള്ള വിലക്കുറവ് സംസ്ഥാനങ്ങളുടെ കീശയിൽ കയ്യിട്ടാവുമോ എന്നതാണ് ആശങ്ക. നികുതി നഷ്ടത്തിൽ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ വിഹിതം വകവെയ്ക്കാത്തതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ജിഎസ്ടി നടപ്പായി 8 വർഷത്തിനു ശേഷമുള്ള ഏറ്റവും സമൂലമായ നികുതിപരിഷ്കരണത്തിനാണ് ഒരുക്കം.
കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെടുന്ന രണ്ടു ദിവസത്തെ യോഗത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ചൊവ്വാഴ്ച ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. നിലവിൽ 5%, 12%, 18%, 28% എന്നിങ്ങനെ നാല് സ്ലാബുകളിൽ നിന്ന് അവശ്യവസ്തുക്കൾക്ക് 5% ഉം അവശ്യമല്ലാത്തവയ്ക്ക് 18% ഉം എന്ന രീതിയിൽ രണ്ട് സ്ലാബ് ഘടനയാണ് നിർദ്ദേശിക്കുന്നത്. പുകയില, ₹50 ലക്ഷമോ അതിൽ കൂടുതലോ വിലയുള്ള കാറുകൾ പോലുള്ള ആഡംബരവും നിയന്ത്രിത വിലക്കുള്ള വസ്തുക്കളും ഉൾപ്പെടുന്നവയ്ക്ക് 40% അധിക സ്ലാബ് ഉണ്ടാകാൻ സാധ്യതയുണ്ട്.