23/9/25
കടക്കെണിയിലും കറൻസിയായ പെസോയുടെ മൂല്യത്തകർച്ചയിലും നട്ടംതിരിയുന്ന ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജന്റീനയെ കരകയറ്റാമെന്ന വാഗ്ദാനവുമായി അമേരിക്ക. വായ്പാ സഹായം ഉൾപ്പെടെ എല്ലാ സാഹയങ്ങളും പരിഗണിക്കുന്നുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് പറഞ്ഞു. അമേരിക്കൻ ഡോളറിനെതിരെ അർജന്റൈൻ കറൻസിയായ പെസോയുടെ മൂല്യം സർവകാല താഴ്ചയായ 1,500 നിലവാരത്തിലേക്ക് ഇടിഞ്ഞതാണ് പ്രധാന പ്രതിസന്ധി.
2023ൽ 200 ശതമാനത്തിനും മുകളിലേക്ക് കത്തിക്കയറിയ പണപ്പെരുപ്പം പിന്നീട് കുറഞ്ഞതെങ്കിലും ഇപ്പോഴും 50 ശതമാനത്തോളമുണ്ട്. രാജ്യത്ത് ദരിദ്രരുടെ അനുപാതം 40 ശതമാനമെന്ന ഗുരുതരമായ ഉയരത്തിലെത്തി. അർജന്റീനയുടെ വിദേശ നാണയ ശേഖരം ആകെ 600 കോടി ഡോളറിനടുത്തേയുള്ളൂ. ജിഡിപിയുടെ 80 ശതമാനമാണ് ഗവൺമെന്റിന്റെ കടബാധ്യത. വായ്പാത്തിരിച്ചടവ് പലതവണ മുടങ്ങിയതും തിരിച്ചടിയായി. ജിഡിപി വളർച്ച കഴിഞ്ഞപാദത്തിൽ 6.5% വളർന്നതുമാത്രമാണ് തൽക്കാലിക ആശ്വാസം. ഒന്നാംപാദത്തിൽ വളർച്ച നെഗറ്റീവ് 0.1 ശതമാനമായിരുന്നു.